Market Watch

Monday, August 9, 2010

ഇന്ത്യക്ക് സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് വരുന്നു

മുംബൈ: ഇന്ത്യയ്ക്ക് സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് വരുന്നു. ഇപ്പോള്‍ ഈ രംഗത്തെ കുത്തകകളായ അമേരിക്കന്‍ വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്കു കടുത്തവെല്ലുവിളി സൃഷ്ടിക്കുന്ന ഇന്ത്യാപേ കാര്‍ഡ് രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.

ഇന്ത്യാപേ കാര്‍ഡു വന്നുകഴിയുമ്പോള്‍ മറ്റു കാര്‍ഡുകളുടെ കുത്തക പൊളിക്കുന്നതു കൂടാതെ ബാങ്കിടപാടുകളുടെ നിരക്കും കുറയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ വീസ, മാസ്റ്റര്‍ കമ്പനികളുടെ നാലുകോടിയോളം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.

റിസര്‍വ്് ബാങ്കിന്റെ പൂര്‍ണ പിന്തുണയോടെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ്് ഇന്ത്യയാണ് കാര്‍ഡ് വികസിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തിനുളളില്‍ ഇതു പൂര്‍ണമായും നിലവില്‍ വരുമെന്ന് ആര്‍ബിഐ ചീഫ് ജനറല്‍ മാനേജര്‍ ജി. പദ്മനാഭം അറിയിച്ചു.

ഓരോതവണയും ഉപയോക്താവ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ ബന്ധപ്പെട്ട കാര്‍ഡ് കമ്പനികള്‍ക്കു നിശ്ചിത തുക ഫീസായി നല്‍കുന്നുണ്ട്. വരുംകാലങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ കാര്‍ഡുപയോഗിച്ചു ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കുകളുടെ ചെലവും വര്‍ധിക്കും. ചൈനയും മലേഷ്യയും ഇത്തരത്തില്‍ സ്വന്തമായി കാര്‍ഡ് വികസിപ്പിച്ചെടുത്ത് ജനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, സിറ്റിബാങ്ക്, എച്ച്എസ്ബിസി എന്നിവര്‍ ചേര്‍ന്നാണ് നാഷണല്‍ പേമെന്റ്്‌സ് കോര്‍പറേഷനു രൂപം നല്‍കിയത്. .